Friday, January 30, 2026

വടവൃക്ഷം

 

                    

ഇതൊരു കഥയല്ല. In-Memoriam ആണൊ എന്ന് ചോദിച്ചാല്‍ അതുമല്ല. ഇതൊരു നന്ദികുറിപ്പും ഓര്‍മ്മകുറിപ്പിനെക്കാള്‍ ഏറിയ ഒരു വ്യക്തിയോട് അവരുടെ ജീവിതകാലയളവില്‍ പറയാതെ പോയതും എന്നാല്‍ ഒരു വ്യക്തിയുടെ അഭാവത്തിന്റെ ആദ്യ നിമിഷങ്ങളില്‍ അണ-പൊട്ടുന്ന വികാര-വിചാരങ്ങളുടെ എഴുത്താണ്.  മാതാപിതാക്കള്‍-സഹോദരര്‍-മക്കള്‍ അല്ലാത്ത ചിലര്‍ നമ്മുടെ ആര് ആണെന്ന് തിരിച്ചറിയുന്നത്  അവരുടെ വിയോഗവേളയില്‍ ആണ്.  ആ ശൂന്യതയില്‍ ആണ്.  ‘നിഷ്’ എന്ന് ഒരു പദമുണ്ട് .  ഒരു വ്യക്തി എന്റെ ജീവിതത്തിലും  എന്റെ കുടുംബംഗങ്ങളുടെ ജിവിതത്തിലും ആര്‍ക്കും പകരം വെക്കാന്‍ പറ്റാത്ത ഒരു ‘നിഷ്’ ആയി ഒരു  പ്രത്യേക സ്ഥാനം നിര്‍വ്വഹിച്ചു എന്ന് തിരിച്ചറിയുന്നത്‌ ആ വിയോഗത്തില്‍ ആണ്.  

അങ്ങ് റെയില്‍-പാളങ്ങള്‍ക്ക് കിഴക്ക് വയലേലകള്‍ക്ക് ഓരം ചേര്‍ന്ന് അന്നൊക്കെ തെളിനീര്‍ ഒഴുകുന്ന ഒരു തോടിന്റെ കരക്ക്‌ മുന്നിലും പിന്നിലും മാവുകളുണ്ടായിരുന്ന ഒരു മാളികവീടുണ്ട്. അവിടെ എന്നും എപ്പോഴും പോകാന്‍ എനിക്കൊരു വെപ്രാളം ആയിരുന്നു. വെകേഷനിലും ഒഴുവുദിനങ്ങളിലും  അവിടെ എന്നെ കൊണ്ടുപോകാന്‍ ഞാന്‍ എന്റെ മാതാപിതാക്കളെ നിര്‍ബന്ധിക്കാറുണ്ടായിരുന്നു. അത്രയ്ക്ക് സന്തോഷം തരുന്ന ഒരു വീടായിരുന്നു. ഇന്നൊക്കെ ആലോചിക്കുമ്പോള്‍ അത്രോക്കെക്കെ പൂതിയോടെ  പിടിവാശി പിടിച്ചു അങ്ങട്ട് പോവുന്നത് എന്തിനായിരുന്നു എന്ന് ചിന്തിക്കാറുണ്ട്.  “എത്രായാലും അന്യ വീടല്ലേ”, “അങ്ങനെ ഒക്കെ  അവിടെ പോകാന്‍ പാടുണ്ടായിരുന്നോ” എന്നൊക്കെ. പറഞ്ഞു വന്നാല്‍ എന്റെ നല്ല ബാല്യത്തിന്റെ ഒരു നല്ല കാലം ദിവസങ്ങള്‍ ആഴ്ചകള്‍ അവിടെ ഞാന്‍ ചിലവഴിച്ചിട്ടുണ്ട് . ആദ്യമൊക്കെ എന്റെ കുട്ടിക്കാലത്തെ കളികൂട്ടുകാരനും സമപ്രായക്കാരനുമായ ഇളയവന്റെ കൂടെ കറങ്ങിനടക്കാനും പിന്നെ എന്റെ മാതൃകാപുരുഷനും എന്നും സ്വന്തം ജ്യേഷ്ഠ-സഹോദരനുമായി കിട്ടിയായിരുന്നേല്‍ എന്ന് കൊതിച്ചിരുന്ന ഒരു ഇക്കാക്കയുടെ വാലായി നടക്കാനും വേണ്ടിയായിരുന്നു ഞാന്‍ അവിടെ പോകാന്‍ ആഗ്രഹിച്ചിരുന്നു എന്നാണ് ഞാന്‍ കരുതി പോന്നിരുന്നു. കഴിഞ്ഞ പത്ത് പതിനഞ്ച് വര്‍ഷത്തോളം  വളരെ ഞാന്‍ അപൂര്‍വ്വമായേ അവിടെ പോവാറുണ്ടായിരുന്നുള്ള്. ഒരു കൂട്ടുകുടുംബത്തില്‍ ജനിച്ചു വളര്‍ന്ന എനിക്ക് ബന്ധങ്ങളില്‍ അതിര്‍വരമ്പുകള്‍ വെക്കുന്നത് ആണ് അഭികാമ്യം എന്ന് തിരിച്ചറിഞ്ഞു തുടങ്ങിയ്യപോള്‍ മുതല്‍ ഞാന്‍ കരുതിയ മനപ്പൂര്‍വ്വമായുള്ള അകല്‍ച്ചകളെ വെല്ലും തരത്തില്‍ ആ റെയില്‍വേ ഗേറ്റും കടക്കുമ്പോള്‍ തന്നെ ആ വീട്ടിലേക്ക്‌ എന്നെ വലിച്ചു  കൊണ്ടുപോകുന്ന ഒരു കാന്തികവലയമുണ്ടായിരുന്നു.  തലയില്‍ സാരിത്തലം കൊണ്ട്  മറച്ചു അടുക്കളയില്‍ നിന്ന് കോലായിലേക്ക് നടന്നു വരുന്ന എന്റെ വല്യുമ്മായുടെ പോലത്തെ ഓമനത്തവും  ഇരുണ്ട സുന്ദരവുമുള്ള മുഖവും അതിലേറെ വെളുപ്പും വിശാലതയുമുള്ള  ഹൃദയവും ഉള്ള ശക്തയും തലയെടുപ്പുമുള്ള ഒരപൂര്‍വ്വവനിത.

ജീവിത കൊടുങ്കാറ്റുകളിലും പേമാരികളിലും തലയുയര്‍ത്തി നിന്ന അഭിമാനിയായ ഒരു വ്യക്തി. ജീവിതപരീക്ഷണങ്ങളില്‍ സ്വന്തം കുടുംബത്തെ തന്റെ സുരക്ഷിത കൈകളില്‍ക്കുള്ളില്‍  പിടിച്ചു നിര്‍ത്തിയ, ഒരു സാമ്രാജ്യത്തെ പടുത്തുയര്‍ത്താന്‍ അതീവ ത്യാഗങ്ങള്‍ ചെയ്ത,ഒത്തിരി മക്കളും ചെറുമക്കളും ഉള്ള രണ്ടു വല്യകുടുംബങ്ങളിലെ ഒരേസമയം  മൂത്ത മകളും മൂത്ത മരുമകളുമായി തന്റെ എല്ലാ ഉത്തരവദിത്യങ്ങളും നിറവേറ്റിയ, “രണ്ടു മുട്ടും ഒരുമിച്ചു മാറ്റിവേക്കട്ടെ”  എന്ന്   കിംസ് ആശുപത്രിയില്‍ ചോദിച്ചപ്പോള്‍ എന്നാ  ആയിക്കോട്ടെ എന്ന് സധീരം പറഞ്ഞ, അതിലേറെ വേദനകള്‍ വന്നപ്പോഴും കടിച്ചമര്‍ത്തി ഒരിക്കലും ഒരാളുടെയും സഹായവും സഹതാപവും ഇഷ്ടപ്പെടാത്ത അഭിമാനിയായിരുന്നു അവര്‍.

കുടുബത്തിന്റെ സമ്പത്തും പ്രതാപവും അവരുടെ പിന്തുണയുടെ ബലത്തില്‍ വളര്‍ന്നപ്പോഴും ഒരിക്കലും അവരുടെ സ്വത്വം മാറിയില്ല. അവരുടെ വസ്ത്രധാരണ പോലെ അവരുടെ  ഇടപെടലുകളും വളരെ  സാധാരണവും എളിയതുമായി തുടര്‍ന്നു.  സഹായിക്കാന്‍ പറ്റാവുന്നോളം സഹായിക്കാന്‍ നോക്കി.  വക്തില്‍ നിസ്കരിക്കാന്‍ മറക്കാത്ത അവര്‍ക്ക് ഒരാത്മീയ ത്വരയുണ്ടായിരുന്നു. ഒരിക്കല്‍ ഞങ്ങള്‍ പിള്ളേരെ സര്‍ക്കസ്  കാണിക്കാന്‍ എന്നൊക്കെ പറഞ്ഞു സംഘമായി കൊല്ലത്ത് കൊണ്ട് പോയി . “നിഷ് ഓഫ് ട്രുത്ത്” ന്റെ തവഹീദ്നെ പറ്റിയുള്ള ഒരു പ്രഭാഷണം കേള്‍ക്കാന്‍ മുന്‍-കൈ എടുത്ത അവര്‍ ആ പ്രഭാഷണം സസൂക്ഷമം കേള്‍ക്കുമ്പോള്‍ സര്‍ക്കസ് കാണാന്‍ പറ്റാത്ത ഞാന്‍ ദേഷ്യത്തില്‍ നോക്കുന്നുണ്ടായിരുന്നു. വീട്ടിലെ കുറെയേറെ കിത്താബുകളും വിശ്വാസ-ഗ്രന്ഥങ്ങളും അദ്ധേഹം മാത്രമല്ല അവരും വായിക്കുന്നതായിരുന്നു എന്ന് ഞാന്‍ പിന്നീട് പിന്നീട്  മനസ്സിലാക്കി.   ചിട്ടയോടെ  അദ്ദേഹം ദിവസവും അതിരാവിലെ ഓതുന്നതും അവര്‍ പരിവാലത്തിനും ഗ്രിഹഭരണത്തിനുമിടയില്‍  കിട്ടുന്ന സമയം ഒക്കെ  ഓതുന്നതുമായ  ഖുര്‍ആന്‍  സൂറത്തുകളുടെ തിലാവത്തിന്‍റെയും അവരുടെ നഫലുകളുടെയും  സദക്കകളുടെയും ശ്രമഫലമായുള്ള ഒരു  ബര്‍ക്കത്തിന്റെ പ്രകാശം ആ വീട്ടില്‍ ഇപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട് . വയറു നിറക്കാതെ അവിടുന്നു ആരെയും വിട്ടിട്ടില്ല. 

എന്റെ കുട്ടിക്കാലത്ത് ഞാന്‍ ഇപ്പോഴും ഓര്‍ത്ത് എടുക്കാറുള്ള ഒരു സീന്‍ ഉണ്ട്.   അവര്‍ അവരുടെ മകനെ ഇടംകയ്യിലും എന്നെ വലംകയ്യിലും എടുത്ത് കൊണ്ട് ചോറ് വാരിത്തരുന്ന ആ ദൃശ്യം . മായാത്ത ആ ഓര്‍മ്മ. ഇളയമകന്റെ വല്യ വായില്‍ നിറയുന്ന വല്യ  ചോറ്  ഉരുളകള്‍    മെലിഞ്ഞുണങ്ങിയ  എന്റെ ചെറിയ വായില്‍ നിറയ്ക്കാന്‍ നോക്കാന്‍ കഷ്ടപ്പെടുന്ന അവര്‍. എത്ര ഉരുള ചോറ് അവര്‍ എനിക്ക് ഊട്ടിയുണ്ട് എനിക്കറിയില്ല.  ഒരു ഒഴിവു കാലത്ത്  ആ വീട്ടില്‍ താമസിക്കാന്‍ പോയ എനിക്ക് മുഹറം താസൂആ നോമ്പേടുത്തിരുന്ന അവര്‍ രാവിലെയും ഉച്ചക്കും വൈകിട്ടും പത്തിരിയും ഇറച്ചിക്കറിയും ചോറും കറിയുമൊക്കെ ഉണ്ടാക്കി തന്നപ്പോള്‍ ഞാന്‍ ചോദിച്ചു, “അപ്പച്ചിക്ക് നോമ്പല്ലേ. എന്നിട്ടെന്തിനാ എന്നെ ഊട്ടുന്നെ”.    അപ്പച്ചി പറഞ്ഞു, “രണ്ടും എന്റെ ഉത്തരവാതിത്വം അല്ലെ ”. ഇളയവന്റെ കൂടെ  കളിക്കാന്‍ പോകാതെ  അപ്പച്ചിയുടെ വാലായി നടക്കുകയും അടുക്കള തിണ്ണയില്‍ ഇരുന്നു വാതോരാതെ വര്‍ത്താനം പറയുന്ന എന്നോട് അപ്പച്ചി ചോദിച്ചു, “കുട്ടികളായാല്‍ കുറച്ചൊക്കെ കളിക്കുകയോക്കെ വേണം” പടിപ്പിസ്ടായ എനിക്ക് കളിക്കാന്‍ താത്പര്യമില്ലാത്തത് കൊണ്ട് മാത്രമല്ല  എന്നാല്‍  കൂടുതല്‍ നേരം അപ്പചിയൂടെ കൂടെ ഇരിക്കാന്‍ വേണ്ടിയായിരുന്നു. അപ്പച്ചി വീട്ടിലെ ഓരോ കാര്യങ്ങള്‍ ചെയ്യാന്‍ പോകുമ്പോളും ഞാന്‍ വാലെ പോകും . ഓരോ മണിക്കൂറും മുടങ്ങാതെ ഭക്ഷണം തന്നുകൊണ്ടിരിക്കും അപ്പച്ചി .  മെഷീന്‍ പോലെ മാവ് കുഴച്ചു ഉരുട്ടി പരത്തി  പരന്ന ഇരുമ്പ് തവയില്‍  വല്യ പത്തിരികള്‍ ചുട്ടെടുക്കുന്ന അപ്പച്ചി. അപ്പചിവാപ്പയുടെ  ഭക്ഷണനിഷ്കര്‍ഷകള്‍ എന്നും വളരെ സസൂക്ഷമം നിറവേറ്റുന്ന ചെയ്യുന്ന അപ്പച്ചി.

ഞങ്ങളുടെ വല്യ ഉമ്മയുടെ ചിപ്പ്-ഓഫ് –ദ-ഓള്‍ഡ്‌ ബ്ലോക്ക്‌ ആണെന്ന് അപ്പച്ചിവാപ്പ കളിയാക്കുന്ന അപ്പച്ചി പക്ഷെ സ്വഭാവത്തിലും തലയെടുപ്പിലും വല്യ വാപ്പയെ പോലായിരുന്നു. വാപ്പയ്ക്ക്‌   മക്കളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് സിങ്കപ്പൂരില്‍ വെച്ചുണ്ടായ സീമന്തപുത്രിയായ അപ്പച്ചിയെ ആണ്.  വളരെ ആര്‍ഭാടത്തോടെ മൂത്താന്റെവിള പുരയിടം നിറയെ പന്തലിട്ട് അപ്പച്ചിയുടെ  കല്യാണം നടത്തിയ വാപ്പയ്ക്ക്‌ അപ്പച്ചിയോടുള്ള പ്രത്യേക വാത്സല്യം ഞാന്‍ എന്റെ കുട്ടിക്കാലത്ത്  തന്നെ അറിഞ്ഞു. മണക്കല്‍ കായലില്‍ വാപ്പ വീശി എരിയാറുള്ള കൂറ്റന്‍ വല സൂക്ഷിച്ചു വെച്ചിരിക്കുന്നതിനു മേലെ മീതെയുള്ള തടിതൂണുകള്‍ കൊണ്ട്  വെള്ള കൊതുക് വല നാട്ടിയ വാപ്പയുടെ കിടക്കയില്‍  വാപ്പയുടെ ടോര്‍ച്ചു തിരിച്ചു കളിച്ചോണ്ട് വാപ്പയെ കെട്ടിപ്പിടിച്ചു കിടക്കുമ്പോള്‍ ഞാന്‍ വാപ്പയോട് ചോദിക്കുന്ന ഓരോ ചോദ്യത്തിനും പറയുന്ന ഉത്തരങ്ങളില്‍ എവിടെ ഒക്കെ പ്രത്യേകമായി കണ്ടത് വാപ്പക്ക് തന്റെ മൂത്തമകളെ പറ്റിയുളള പ്രത്യേക വാത്സല്യവും കരുതലും വിങ്ങലുമായിരുന്നു. പിന്നീട്  ജനിച്ച  വേറെ മക്കളെപ്പറ്റി വാപ്പ ഇത്രെയോളം പറഞ്ഞിട്ടില്ല   ഞാന്‍ അറിഞ്ഞത് വെച്ച് മരിക്കുന്നതിന് മുന്‍പ് വാപ്പ പറഞ്ഞ രണ്ടു പേരുകള്‍ “പാത്തു” “ആരിഫ” എന്നും മാത്രമാണ്.     

 മൂത്താന്റെ വിളയിലെ ഓരോ മക്കളുമെടുക്കുന്ന തീരുമാനത്തിനും മുന്‍പേ ചോദിക്കുന്നത് അപ്പച്ചിയോടും അപ്പച്ചിവാപ്പായോടുമാണ്. ഗൌരവം ഏറിയ ഏതു തീരുമാനങ്ങളും ഏതു പ്രശ്നവും ആ വീട്ടിലെ അവരോടൊ ഇക്കാക്കയോട് ചോദിക്കാതെയോ അറിയിക്കതെയോ ഇന്ന് വരെ എടുക്കപെട്ടില്ല എന്നാണ് എന്റെ നിഗമനം. മൂത്താന്റെവിള എന്ന വല്യ കുടുംബത്തിലെ unifying factorഎന്നൊക്കെ മൂത്തപ്പച്ചിയെ പറ്റി പറയാം. എല്ലാവര്ക്കും തികഞ്ഞ ബഹുമാനമുള്ള അപ്പച്ചി വല്യ ഉമ്മയെ പോലെ തമാശകള്‍ പറയുമെങ്കിലും തികഞ്ഞ ഗൌരവവും ഇരുത്തത്തോടെയും  ആണ് രണ്ടു വല്യ കുടുംബങ്ങളുടെ തലമൂത്ത കാരണവത്തി ആയി വര്ത്തിച്ചത്. 

ഇനി ആ വീട്ടില്‍ എന്റെതായി പറയാന്‍ ആരുണ്ട്‌ എന്നെനിക്കറിയില്ല. ചിറ്റുമൂല പുത്തന്‍വീട്ടിലെ  മൂത്തമകന്റെ പഴയ മാളികവീട്ടിലെ മുറ്റത്തെ ഉണങ്ങിപ്പോയ എന്നാല്‍ ഇപ്പോഴും ജീവിക്കുന്ന മാവിലും നാല് പതിറ്റാണ്ട് പഴക്കമുള്ള ആ വീട്ടിലെ അടുക്കളയിലെയും കലവറയിലെയും  അത്രത്തോളം പഴക്കമുള്ള പഴയ പാത്രങ്ങളിലും മുന്‍പിലെ  ബെഡ് റൂമിലെ    അലമാരയിലെ കിതാബുകളിലും  മക്കനയിലും പിന്നാമ്പുറത്തെ വെള്ളമണലില്‍ നില്‍ക്കണ  മാവിന്‍ചോട്ടിലും  അലക്കുകല്ലിലും പൊത്താന്‍-പുരയിലും വര്‍ഷങ്ങളായിട്ടും കളയാതെ സൂക്ഷിച്ചു വെച്ച ആ വീട്ടിലെ  ഓരോ സാധനത്തിലും ഒരു സ്വര്‍ണ്ണ-മാല പോലും ഇടാന്‍ ആഗ്രഹിക്കാത്ത വളരെ ലളിതമായ ഒരു സാരി ഉടുത്തു സാരിത്തലം കൊണ്ട് തലമറച്ചു നില്ക്ക‍ണ ചുണ്ടുകള്‍ ചേര്‍ത്തുവെച്ചു തലയൊന്നു നേരിയെ ചരിച്ചു  നാണത്തോടെ ചിരിക്കുന്ന  അപ്പചിയുണ്ട്.  എത്ര വളര്‍ന്നാലും താന്‍ ജനിച്ച കുടുംബത്തിന്റെ മൂല്യങ്ങളിലും തന്റെ വിശ്വാസങ്ങളിലും ആഴത്തില്‍ വേരുകള്‍ ഊന്നി നില്‍ക്കുന്ന rooted എന്നോ grounded എന്നോ വിളിക്കാവുന്ന എന്റെ മൂത്ത അപ്പച്ചി.    ഒരു സാമ്രാജ്യത്തിനു തണലേകിയും രണ്ടു വലിയ കുടുംബങ്ങളെയും ചേര്‍ത്തുവെച്ചും തന്റെ കൂടെ ഒത്തിരിപേരെയും കുടുംബങ്ങളെയും വളര്‍ത്തിയും അഭിമാനത്തോടെ തലയുയര്‍ത്തി നിന്ന്  വളര്‍ന്ന വടവൃക്ഷം. എന്റെ അരിഫാപ്പച്ചി.